Tuesday, November 8, 2016

നാളത്തെ പത്രം!

500 രൂപ, 1000 രൂപ പിൻവലിച്ച നടപടിയിൽ നാളെ പത്രങ്ങളിൽ വരാൻ സാധ്യതയുള്ള വാർത്തകൾ, നേതാക്കളുടെ പ്രസ്താവന എന്നിവ എന്റെ ഭാവനയിൽ. :p
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹

കള്ളപ്പണക്കാർക്കു തിരിച്ചടി നൽകിയ പ്രണബ് മുഖർജിക്ക് അഭിനന്ദനം - കൈരളി

രൂപയുടെ ചക്രവാളത്തിൽ ഓർക്കാപ്പുറത് വന്നു വീണ മരീചികയുടെ രുദ്രഹാസം - ഭാ സുരേന്ദ്ര ബാബു

സാധാരണക്കാരനെ വലച്ച കണ്ണിൽ ചോരയില്ലാത്ത നടപടി - ദേശാഭിമാനി

കേരളത്തിൽ ഉടനീളം 500, 1000 രൂപ ഫെസ്റ്റിവൽ നടത്തും - എം ബി രാജേഷ്

1000 രൂപ വന്ന വഴി , പോയ വഴി (ചിത്ര സഹിതം) - മനോരമ

India need 'change' - The Hindu

Last year they banned beef, yesterday they banned NDTV, today they banned 500 and 1000 currency. Nation is going through emergency?
                                         - Arvind Kejriwal   

ഈ തീരുമാനം പണ്ട് രാജീവ് ഗാന്ധി എടുത്തതാണ്
- എ കെ ആന്റണി.

Modiji should understand common man need change, farmers need Change. Youth has change in their shirt, their pant. Muje change mahilaoone diya hai.  - Rahul Gandhi

1000 രൂപയ്ക്ക് പച്ചക്കറി വാങ്ങാൻ കഴിയാതെ സാധാരണക്കാരൻ വലയും. പിന്നെ ഗുജറാത്തിൽ ശൗചാലയം കുറവാണ് - തോമസ് ഐസക്.

ഗാന്ധിജിയെ അപമാനിച്ച നടപടി - സുധീരൻ

നെഞ്ച് വേദന - മാണി

കേരളത്തിൽ നാളെ മുതൽ 10 രൂപാ നോട്ട് എടുക്കില്ല. പാല്, പത്രം എന്നിവ വാങ്ങാൻ 10 രൂപ മറ്റന്നാൾ വരെ ഉപയോഗിക്കാം.                  - പിണറായി

ദോ ദോശ

സ്ഥലം - കാക്കനാട് ഒരു ഹോട്ടൽ.

"ചേട്ടാ രണ്ട് ദോശ"

"ക്യാ?"

"ദോ ദോശ ദേദോ ഭായി..."

"ടി കെ"

Wednesday, October 12, 2016

പീസ്!

പീസ് സ്കൂളിലെ വിദ്യാർത്ഥികൾ നമ്മളെ പോലെ ആണെങ്കിൽ ആരൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും അവരിൽ മത തീവ്രവാദം വളർത്താൻ കഴിയില്ല എന്ന് ആശ്വസിക്കാം.

കാരണം, പുസ്തകം മറിച്ചു നോക്കില്ല എന്നത് തന്നെ! :)

Friday, October 7, 2016

സമരം

മറ്റൊരു വെള്ളിയാഴ്ച വൈകുന്നേരം.

എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷൻ പരിസരം നിറയെ ഖദർ ധാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

സന്ദേശം സിനിമയിൽ യശ്വന്ത് സഹായിയെ സ്വീകരിക്കുന്ന ഒരു ഫീൽ.

ട്രെയിൻ എന്നത്തേയും പോലെ 1 മണിക്കൂർ വൈകിയോടുന്നു. ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി മസാല ദോശയും ചായയും വരുത്തി ദോശയെ ശസ്ത്രക്രിയ ചെയ്തു തുടങ്ങി.
പുറത്തു കണ്ട ജനക്കൂട്ടം ഹോട്ടലിലെ ഓരോ കസേരയും നിറച്ചു തുടങ്ങിയിരുന്നു. അവർ ചായയും, വടയുമൊക്കെ വരുത്താൻ തുടങ്ങി.

എന്റെ അടുത്തിരുന്ന ഖദർ ധാരിയോട് ഞാൻ ചോദിച്ചു

"എന്താ ഇവിടെ ആൾക്കൂട്ടം?"

"എം എൽ എ വരുന്നുണ്ട്"

"എം എൽ എ വരുമ്പോ ഇത്ര ജനങ്ങളോ?"

"നിരാഹാരം കഴിഞ്ഞു ഹൈബി ഈഡൻ വരുന്നതാണ്"

"സമരം ഒത്തു തീർന്നോ?"

"ഇല്ല, നിയമസഭ പിരിഞ്ഞു; ഇനി അവിടെ സമരം നടത്തിയിട്ട് കാര്യമില്ല. ഇനി പുറത്തു നിരാഹാരം"

സംസാരത്തിനിടെ അയാൾ പ്ലേറ്റിലുള്ള വട സാമ്പാറിൽ കൈകൊണ്ടു 'ഞെമിണ്ടി'.

കേന്ദ്രത്തിലും, സംസ്ഥാനത്തും പ്രതിപക്ഷത്തിനു ശക്തികുറഞ്ഞല്ലോ എന്ന് ചോദിക്കണോ വേണ്ടയോ എന്റെ മനസ്സ് ശങ്കിച്ചു.

പിന്നെ ഞാൻ ഓർത്തു, ചോദിക്കുന്നതിൽ അർത്ഥമില്ല;  ഇവരുടെയൊക്കെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയല്ലേ.

ഞാൻ എന്റെ പ്ലേറ്റിലേക്ക് നോക്കി. മാറ് പിളർന്ന് കിടക്കുന്നു നമ്മുടെ മസാല ദോശ.

Wednesday, September 28, 2016

മാർക്കറ്റിങ്

ഇന്ന് ട്രെയിനിൽ വച്ച് മനസ്സിലാക്കിയ മാർക്കറ്റിങ് തന്ത്രം!

"കശുവണ്ടി കശുവണ്ടി..."

ആരാലും തിരിഞ്ഞു നോക്കപ്പെടാതെ അയാൾ നടന്നു നീങ്ങി.

അടുത്തത്...

"കപ്പലണ്ടി..കപ്പലണ്ടി.., ഇവിടെ ആർക്കാ കാപ്പലണ്ടി കിട്ടാൻ ബാക്കി? എല്ലാർക്കും കിട്ട്യോ?"

ഉടനെ സീറ്റിൽ ഇരുന്ന കുട്ടി കൈനീട്ടിയതും, അയാൾ പാക്കറ്റ് കൈമാറിയതും ഒരുമിച്ച്‌.

അന്ധാളിച്ചുകൊണ്ട് അവനെ നോക്കി അവന്റെ അച്ഛൻ ഷർട്ടിന്റെ  കീശയിൽ കയ്യിട്ടു.

രമണ

ഒരിക്കൽ രമണ മഹർഷിയുടെ ആശ്രമം സന്ദർശിച്ച യുവാവ്: "സ്വാമീ....., എന്താ ഇവിടെ നടക്കുന്നത്? കോണകം മാത്രം ധരിച്ച ആളുകൾ... ഇതൊക്കെ ശരിയാണോ?"

സ്വാമി: "വരുന്നവർ അവർക്ക് വേണ്ടത് കണ്ടിട്ട് പോകുന്നു"

വാൽക്കഷ്ണം:
വസ്ത്രധാരണ സ്വാതന്ത്ര്യത്തിനു വേണ്ടി കവലയിൽ പ്രസംഗിച്ചിട്ടവൻ നേരെ വീട്ടിൽ വന്ന് ഫേസ്ബുക്കിൽ ഉത്തരേന്ത്യയിൽ ഏതോ സ്വാമി കോണകം ധരിക്കാത്തതിൽ പ്രതിഷേധിച്ചു.
അയാൾ പറഞ്ഞ കാര്യം കേൾക്കാതെ അവൻ അയാൾക്കെതിരെ അലറി.

നാളെയവന് നേരത്തെ എഴുന്നേൽക്കണം, അലാറം വച്ചു കിടന്നു; രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപ് ടൗണിൽ ചുംബന സമരമുണ്ട്. രാവിലെ തന്നെ കഴുത്തിൽ കോണകവും കെട്ടി ഈ ഉഷ്ണകാലത്ത് ഓടണം. Because he lives in a civilized society.

യുവിയ അഥവാ മഴ.

എന്നും ലിയോണിൽ മഴ പെയ്യുമ്പോൾ തലശ്ശേയിൽ വീട്ടിലേക്ക് വിളിച്ചാൽ അപ്പൊ ഇവിടെയും മഴ ആണെന്ന് കേൾക്കും. അപ്പോൾ ആലോചിക്കും ഇനി കുറെ കാലം കഴിഞ്ഞു നാട്ടിൽ മഴ പെയ്യുമ്പോൾ ഒരു രസത്തിന്  മെക്സിക്കോയിൽ മഴ ഉണ്ടോന്ന് അന്വേഷിക്കണം.

ഇന്നലെ തലശ്ശേരിയിൽ കുത്തിയൊലിച്ചു മഴപെയ്തു...മെക്സിക്കോയിൽ ഉള്ള ഒരു സുഹൃത്തിന്റെ വാളിൽ നോക്കിയപ്പോൾ ലിയോണിൽ മഴ തകർക്കുകയാണ്. മെക്സിക്കോയിൽ മഴ അല്ല lluvia (യുവിയ) :)

പെറുക്കി!

പണ്ട് അപ്പുറത്തെ വീട്ടിലെ പറമ്പിൽ സഞ്ചിയെടുത്ത് ബിലിമ്പി പെറുക്കാൻ മമ്മി വിടില്ലെന്ന് പറയുന്നവനൊക്കെ ഇപ്പൊ  അങ്ങ് അമേരിക്കയിൽ ഏതൊക്കെയോ കച്ചറ സായ്‌പ്പൻമ്മാരുടെ കൂടെ ആരാന്റെ പറമ്പിൽ ആപ്പിള് പെറുക്കി നടക്കാ...

എന്നിട്ട് ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടേക്കുവാ "picking apples"...

"Picking Bilimbi..." ഞാൻ അടുത്ത ആഴ്ച നാട്ടിൽ പോയാൽ ഇടാം. :D

Tuesday, September 27, 2016

Whatsapp

നിങ്ങൾ ഒറ്റപ്പെട്ട ഒരു സ്ഥലത്താണ്, നിങ്ങളുടെ ഫോണിലാണെങ്കിൽ ബാലൻസുമില്ല, ആരെയെങ്കിലും ഒന്ന് വിളിച്ചു അത്യാവശ്യ കാര്യം പറഞ്ഞെ മതിയാകു എന്ന അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യും?

ഏതെങ്കിലും ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് അടിക്കുക. അഡ്മിൻ നിങ്ങളെ ഉടൻ വിളിച്ചു കാര്യങ്ങൾ തിരക്കും. ഞാൻ ചെയ്ത് വിജയിച്ച ഉപായമാണ്. :)

Saturday, September 24, 2016

ജിയോ!

ഇന്ന് Jio sim എടുക്കാൻ തലശ്ശേരി ടൗണിൽ പോയി. ഒടുവിൽ എന്റെ ഫോൺ മുന്തിയ ഇനം ആയതുകൊണ്ട് സപ്പോർട്ട് ചെയ്യില്ല എന്നറിഞ്ഞു തിരിച്ചു വന്നു.

അവിടെ വന്നവരിൽ പലതരക്കാരുണ്ട്. ചെരുപ്പ് പോലും ഇടാതെ ഒരു അച്ഛൻ ചെറിയ മകനെയും കൂട്ടി അവന് jio സിം വാങ്ങിക്കൊടുക്കുന്ന കാഴ്ച കണ്ടു.

ഫ്രീ ആയത് കൊണ്ടാണ് ഞാനും പോയത്. അല്ലെങ്കിലും ഫ്രീയായി നായ്‌ക്കാട്ടം കൊടുക്കുന്നുണ്ട് എന്ന് കേട്ടാൽ നമ്മൾ ഇന്ത്യക്കാർ അവിടം വരെ ഒന്ന് പോയി നോക്കും. അൽസേഷനാണോ, നാടനാണോ എന്നറിയാൻ.

രാവിലെ 11 മണിക്ക് എനിക്ക് കിട്ടിയ ടോക്കൺ 66, ഞാൻ വീട്ടിൽ പോയി വൈകുന്നേരം 5 മണിക്ക് വീണ്ടും ചെന്നപ്പോൾ  ടോക്കൺ 50 എത്തിയതെയുള്ളു. എന്റെ തൊട്ടു മുൻപിൽ നിന്നയാളെ ഞാൻ ശ്രദ്ധിച്ചു. പോളിസ്റ്റർ മുണ്ടുടുത്തു ചെക്ക് ഷർട്ട് ധരിച്ച ഒരു മധ്യവയസ്ക്കൻ. അയാളെ ഞാൻ ശ്രദ്ധിക്കാൻ കാരണം കാലിന്റെ പെരു വിരലിൽ അയാൾ ചുകന്ന നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. ചിലപ്പോൾ ഉറക്കത്തിൽ അയാളുടെ മക്കൾ ഒപ്പിച്ചതാകാം  എന്നൊക്കെ ക്യൂവിൽ നിൽക്കുന്ന ഞാൻ സങ്കൽപ്പിച്ചു;  ഒരു നേരമ്പോക്ക്.

അയാളുടെ മുഖത്തു സിം കിട്ടുന്ന സന്തോഷം പ്രകടമാണ്. ശബരിമലയിൽ ക്യൂ നിന്ന് ഒടുവിൽ പതിനെട്ടാം പടി കയറുമ്പോളുണ്ടാകുന്ന ഒരു സന്തോഷം, ആത്മ നിർവൃതി.

അന്വേഷിച്ചപ്പോൾ അയാൾ കോടിയേരിയിൽ നിന്ന് രാവിലെ തലശ്ശേരി വന്നു 60 നമ്പർ ടോക്കൺ എടുത്ത് ക്യൂവിൽ വൈകുന്നേരം വരെ ഭക്ഷണം പോലും കഴിക്കാതെ നിൽക്കുകയാണെന്ന് മനസ്സിലായി.

"ചേട്ടാ, നിങ്ങൾക്ക് രാവിലെ ടോക്കൺ വാങ്ങി വീട്ടിൽ പോയി വൈകുന്നേരം വന്നാൽ പോരായിരുന്നോ? നമ്പർ 60 അല്ലെ, ഭക്ഷണം പോലും കഴിക്കാതെ..."

"വീട്ടിൽ പോയാലും ഭക്ഷണം കിട്ടൂല... ഓള് പറഞ്ഞിന് ഇത് വാങ്ങാണ്ട് അങ്ങോട്ട് ചെല്ലണ്ടാന്ന്"

അപ്പോൾ ഞാൻ അയാളുടെ മനസ്സിലേ സന്തോഷം ന്യായമാണെന്ന് മനസ്സിലാക്കി.

Thursday, September 22, 2016

Facebook

അരുൺ എസ് കുമാർ എന്ന മലയാളി പയ്യൻ ഫേസ്ബുക്കിലെ bug fix ചെയ്തതിന് പത്തുലക്ഷം രൂപ നേടി - വാർത്ത.

നമ്മളൊക്കെ profile pic മാറ്റാനും, like അടിക്കാനും, comment അടിക്കാനും മാത്രമല്ലേ ഇത് വരെ നോക്കിയുള്ളൂ. ഇതുവരെ sign out button എവിടെയാണെന്ന് പോലും നോക്കിയിട്ടില്ല; പിന്നല്ലേ...

Friday, September 16, 2016

ടെക്നോളജി

ഞാൻ: "നീ ഏതാ ടെക്നോളജി?"

സുഹൃത്ത്: "ജാവ"

ഞാൻ: "ജാവ എനിക്കറിയില്ല"

സുഹൃത്ത്: "നീ ഏതാ ടെക്നോളജി?"

ഞാൻ: "മെയിൻ ഫ്രെയിം"

സുഹൃത്ത്: "മെയിൻ ഫ്രെയിം എനിക്കറിയില്ല"

ഞാൻ: "എനിക്കും"

Thursday, September 15, 2016

പോയി...

നിയമം നിയമത്തിന്റെ വഴിക്ക് പോയി...
പ്രതി പ്രതിയുടെ വഴിക്ക് പോയി...
തെളിവ് നൽകേണ്ടവർ സ്വാധീനത്തിന്റെ പിറകെയും പോയി...
മാധ്യമങ്ങൾ പണത്തിന്റെ പിറകെയും പോയി...

നീതി തേടിയവന്റെ പ്രതീക്ഷയും പോയി.
#SorrySowmya

Wednesday, September 14, 2016

ഓണാശംസകൾ!

ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നവർക്കെല്ലാം വയറ് നിറഞ്ഞ ഓണാശംസകൾ നേരുന്നു.
#ഒരുപായകിട്ടുമോ

Monday, September 12, 2016

ചിന്ത!

"മഹേഷേ, നിന്റെ എഴുത്തൊക്കെ നന്നാകുന്നുണ്ട്. നിനക്ക് ഭാവിയുണ്ട്, ചില എഴുത്തുകൾ എന്നെ  ചിന്തിപ്പിക്കാറുണ്ട്".

ഞാൻ: "എന്ത്?"

"നിന്നെ അൺ-ഫ്രണ്ട് ചെയ്യണോ, അൺ-ഫോളോ ചെയ്യണോ എന്ന്".

നല്ലവരാ!

പണ്ട് "മുല്ലപ്പെരിയാർ" എന്ന് പറഞ്ഞു തമിഴന്റെ വണ്ടിക്ക് കല്ലെറിഞ്ഞവനൊക്കെ ഇപ്പൊ ആകാശത്തേക്ക് പ്രാവിനെ പറപ്പിക്കുന്ന കാഴ്ച്ച നയന മനോഹരം തന്നെ. #മലയാളികൾനല്ലവരാ ;)

മലയാളിക്ക് തിന്നാനുള്ള പച്ചക്കറി നട്ടുനനയ്ക്കാനുള്ള വെള്ളത്തിന് വേണ്ടി അടികൂടാതെ പിരിഞ്ഞു പോകിനെടാ മക്കളെ... ആരൊഴിച്ചാലും നമുക്ക് പച്ചക്കറി സമയത്തിന് കിട്ടിയാമതി.
#ഒന്ന്നിർത്തുമോ?

ശ്രദ്ധ!

ബിവറേജിൽ നിന്ന് കുപ്പിവാങ്ങി റോഡ് മുറിച്ചു കടക്കുന്നവന്റെ നാലിലൊന്ന് ശ്രദ്ധ നമുക്കുണ്ടായൽ മതി,  കേരളം അപകട മുക്ത സംസ്ഥാനമാകും. #കണ്ട്‌പടിക്കിനെടാ

Saturday, September 10, 2016

കൊടി മരം

ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് (7 ദിവസം) മാത്രം ഉപയോഗിക്കുന്ന കൊടിമരം ബാക്കി 358 ദിവസങ്ങളിൽ മൊബൈൽ കമ്പനികൾക്ക് കൊടുക്കാൻ ദേവസ്വം ആലോചിച്ചുകൂടായ്കയില്ല. ക്ഷേത്ര വരുമാനം കൂടിയാൽ നല്ലതല്ലേ...

Friday, September 9, 2016

മഹാബലി

ഇത്രനാളും പുരണങ്ങളൊക്കെ കെട്ടുകഥകളാണെന്ന് പറഞ്ഞവരെ കൊണ്ട് അനേകം വർഷങ്ങൾക്കിപ്പുറം സവർണ്ണ ഫാസിസ്റ്റ് വാമനൻ ജീവിച്ചിരുന്നു, മഹാബലിയെ അടിച്ചമർത്തിയിരുന്നു എന്ന തരത്തിൽ പോസ്റ്റുകളും പ്രസ്താവനകളും ഇറക്കിപ്പിക്കുക തന്നെയായിരിക്കില്ലേ മഹാബലിയുടെ ജീവിത ദൗത്യം? #twist

വാമനൻ മാസ്സ് ആണെങ്കിൽ മാവേലി നിങ്ങൾ മരണമാസ്സാണ്! :D

Monday, September 5, 2016

വണ്ണാൻ

തലശ്ശേരി ഭാഷാപ്രയോഗങ്ങൾ മറ്റു ജില്ലകളിൽ പ്രയോഗിച്ചു അപകടത്തിൽ ചാടുന്നത് പതിവാണ്. ചിലപ്പോൾ ഞാൻ ആലോചിക്കും കണ്ണൂര് ജോലി ചെയ്ത   ബംഗാളി എറണാകുളം, തിരുവനന്തപുരം ഒക്കെ യാത്ര ചെയ്യുമ്പോൾ അവൻ എത്രമാത്രം കഷ്ടപ്പെടും ഭാഷ പഠിക്കാൻ.

സാധാരണ കണ്ണൂരിന് പുറത്തുള്ളവരോട് ആശയവിനിമയം നടത്തുമ്പോൾ ഞാൻ ഒരു ഫിൽറ്റർ ഇടും, അവർക്കു മനസ്സിലാകാൻ പൊതു ശൈലി കൊണ്ടുവരും.

ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോൾ ഒരു ദിവസം കഴക്കൂട്ടത്ത് ഉള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി. ഞാൻ മസാല ദോശ കഴിച്ചുകൊണ്ടിരിക്കെ സാമ്പാറിൽ ഒരു എട്ടുകാലിയെ (തലശ്ശേരിയിൽ വണ്ണാൻ എന്ന് പറയും) കണ്ടു.

ഉടനെ ഞാൻ കാഷ്യറെ കണ്ടു കാര്യം ശക്തമായ ഭാഷയിൽ അറിയിച്ചു. കലി വരുമ്പോൾ നമ്മുടെ ഭാഷാ ഫിൽറ്റർ അടപ്പ് തെറിക്കും...കണ്ണൂർ ഭാഷ ഒഴുകിവരും.

"നിങ്ങൾ എനിക്ക് വിളമ്പിയ സാമ്പാറിൽ ഒരു വണ്ണാൻ..."

അയാൾ വാ പൊളിച് എന്നോട് ചോദിച്ചു: "സർ, സാമ്പാറിൽ അണ്ണാനോ? എവിടെ?"

Sunday, September 4, 2016

Bollywood

ബോംബേ നമ്പറിൽ നിന്ന് ഒരു കോൾ വന്നു.

"അരെ മഹേഷ്ജി മേം ആപ്കാ ഷോർട്ട് ഫിലിം ദേഖാ.... സബർദസ്ത്.. ആപ് ബോളി വുഡ് മേം കാം കാരോഗേ ക്യാ?"

ഞാൻ: "ബാബൂട്ടി, നീ കാര്യം പറ..."

ബാബൂട്ടി: "നീ ആള് കൊള്ളാലോ, എങ്ങനെ മനസ്സിലായി?"

ഞാൻ: "ഡേയ്, മാമുക്കോയ മലയാളം പറയുന്നതും ഹിന്ദി പറയുന്നതും കണ്ണടച്ച് മനസ്സിലാക്കാൻ അത്ര കഴിവൊന്നും വേണ്ടല്ലോ.."

Saturday, September 3, 2016

അപകടം

സുഹൃത്ത് അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞു ഹോസ്പിറ്റലിൽ അവനെത്തുന്നതിനു മുൻപ് ഞാൻ ഓടിയെത്തി. അവനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവൻ മാനസികമായി തളർന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കയറ്റി ഉടനെ അവനെ അവർ OP യിലേക്ക് കൊണ്ടുപോകാനുള്ള തിടുക്കത്തിലാണെന്നു  മനസ്സിലായി.

അവൻ അവന്റെ മൊബൈലും, കഴുത്തിൽ കുഞ്ഞുനാളിൽ ആരോ കെട്ടിക്കൊടുത്ത വലുപ്പമുള്ള ഒരു നെക്ലസ് പോലുള്ള സ്വർണ്ണമാലയും എന്റെ നേരെ നീട്ടി.

"ഇത് എന്റെ വീട്ടുകാരെ ഏൽപ്പിക്കണം, ഇനി എനിക്ക് നടക്കാൻ പറ്റുമോ.." എന്നൊക്കെ ദയനീയമായി പിറുപിറുക്കുന്നുണ്ട്

അവന്റെ അവസ്ഥ കണ്ടിട്ട് എനിക്കും അവൻ നടക്കുന്ന കാര്യം സംശയമായിരുന്നു. അത്ര മാരക ഇടിയാണ് കാലിൽ.

സിസ്റ്റർ അവന്റെ അടുത്ത് വന്ന്‌ കാലമുട്ടിന്റെ ഭാഗത്ത്‌ നുള്ളി നോക്കി, എന്നിട്ട് പറഞ്ഞു "സർ, ഇത് റിമൂവ് ചെയ്യേണ്ടിവരും"

അവർ പറഞ്ഞു തീരുന്നതിനു മുന്നേ ചങ്ങാതി കരയാൻ തുടങ്ങി..
"സിസ്റ്റർ, എന്റെ വീട്ടുകാർ വരട്ടെ... എന്നിട്ട് മതി... പ്ളീസ്... ഡോക്ടർ ശരിക്ക് നോക്കിയോ? എനിക്ക് ജീവിക്കാൻ കാല്‌ വേണം സിസ്റ്റർ..."

സിസ്റ്റർ: "സർ, ഈ പാന്റ് റിമൂവ് ചെയ്യണം എന്നാ ഞാൻ പറഞ്ഞെ..."

"ങേ..."

Friday, September 2, 2016

കഷണ്ടി

എല്ലാ ഉണങ്ങിയ വയലുകൾക്കും ഫലഭൂയിഷ്ടമായ ഒരു ഭൂതകാലത്തിന്റെ കഥ പറയാനുണ്ടാകും.

അതുപോലെ എല്ലാ കഷണ്ടികൾക്കും തഴച്ചുവളർന്ന ഒരു പ്രതാപകാലത്തിന്റെ കഥ പറയാനുണ്ടാകും. ;)

Tuesday, August 30, 2016

മല്ലികാർജ്ജുനൻ

ചെറുപ്പത്തിൽ ENT ഡോക്ടറുടെ കയ്യിലെ ആയുധങ്ങൾ മനസ്സിൽ ഭയം നിറച്ചിരുന്നു. ഇന്നും അതിനൊരു കുറവില്ല.

കണ്ണ് ഡോക്ടർ കണ്ണിൽ ഇൻജക്ഷൻ വെക്കുന്നതൊക്കെ ഇടക്ക് ആലോചിച്ചു നോക്കുന്നത് കാരണം ചെവിയും എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഡോക്ടറുടെ ആയുധങ്ങളുടെ പിടി ഒരുപോലെ തോന്നുമെങ്കിലും ഓരോന്നിന്റെയും അഗ്രം വ്യത്യസ്തമാണ്. ഓരോന്നും കാണുമ്പോൾ മനസ്സിൽ പല വിധത്തിലുള്ള വേദനകൾ അനുഭവപ്പെടും. ചിലത് ചെവിയുടെ ദ്വാരം വലുതാക്കി വയ്ക്കാൻ, വേറെ ചിലതു അകത്തു കടത്തിവിട്ട് ear drum മുട്ടി നോക്കാൻ അങ്ങനെ പോകും. ഒരു കൈപ്പിഴ മതി ആ ഡ്രം തകരാൻ. അതാണ് എന്റെ പേടിയുടെ കാരണം.

അമ്പലക്കുളത്തിൽ നീന്തി തിമർത്തത് കാരണം ചെവിക്കകത്തു ആരോ പ്ലാസ്റ്റിക് കവർ ചുളിക്കുന്ന 'ചർ ചർ' ശബ്ദം, കൂടെ ചെവി വേദനയും. അച്ഛൻ എന്നെയും കൂട്ടി അടുത്തുള്ള ഡോക്ടറെ കാണാൻ പോയി.

മേൽപ്പറഞ്ഞ ആയുധമേന്തിയ ഡോക്ടർ എന്റെ ശ്രദ്ധ തിരിക്കാൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.

ഞാൻ: "ഡോക്ടറെ, വേദനയാക്കല്ലേ..."

ഡോക്ടർ: "എന്താ മോനെ പേര്?"

ചോദ്യം ശ്രദ്ധിക്കാതെ ഞാൻ: "മെല്ലെയാക്കണേ..."

ഡോക്ടർ: "മല്ലികാർജ്ജുനനോ?"

Wednesday, August 24, 2016

Feedback

കോളേജിലെ ലെക്ച്ചറർ ജോലി വിട്ട് പോകുകയാണ്. എല്ലാവരോടും ഒരു കഷണം കടലാസ്സിൽ അദ്ദേഹത്തെ കുറിച്ച് ഫീഡ്ബാക്ക് കൊടുക്കാൻ പറഞ്ഞു.

എല്ലാവരും അദ്ദേഹത്തെ നല്ലോണം പൊക്കി എഴുതി. കാരണം ഇന്റേണൽ തരേണ്ടത് ഇദ്ദേഹം ആണെന്ന യാഥാർഥ്യം അവരെ തുറിച്ചുനോക്കി.
അങ്ങനെയിരിക്കെ എന്റെ അടുത്തിരുന്ന സൂത്രക്കാരനായ സുഹൃത്ത് ഫീഡ്ബാക്ക് രണ്ട് കടലാസിൽ എഴുതി.

ഒന്നിൽ പേര് വെച്ചിട്ട് നന്മ നിറഞ്ഞ സറിനുള്ള കത്ത്, മറ്റൊന്നിൽ പേര് വെക്കാതെ അവന്റെ മനസ്സിലെ പച്ചയായ യാഥാർഥ്യം. അതിങ്ങനെയായിരുന്നു - "Where ever you go my curse will follow you". :)

അത് അവൻ എന്നെ കാണിച്ചു, ഞാൻ ചിരി അടക്കിപ്പിടിച്ചു. അത് അങ്ങനെ കൈമാറി പലരും വായിച്ചു. അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.
ഉടനെ സാർ അവിടെ വന്ന് കാര്യം തിരക്കി. കടലാസ്സ് ഉടനെ വീഡിയോ റീവൈന്റ് അടിച്ചതുപോലെ അവന്റെ കയ്യിൽ തിരിച്ചെത്തി.

കടലാസ്‌ കയ്യിൽ കിട്ടിയുടൻ അവൻ അത് നിലത്തു കളഞ്ഞു. സർ വിട്ടില്ല, അദ്ദേഹം മുട്ടിലിഴഞ്ഞുപോയി കടലാസ് നിലത്തു നിന്ന് എടുത്തു വായിച്ചു.

പിന്നെ അവന്റെ രണ്ടു കക്ഷവും നുള്ളിപ്പറിച്ചു. ഒരാഴ്ച സൽമാൻ ഖാനെ പോലെയാണ് അവൻ ക്ലാസ്സിൽ വന്നത്.

Monday, August 22, 2016

ടീച്ചർ

പണ്ട് നാലാം ക്ലാസിൽ ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ വെറുതെ ഒന്ന് 6 വർഷം ഭാവിയിലേക്ക് പോയി.

ടീച്ചർ: "നിങ്ങളെല്ലാം പത്താം ക്ലാസ്സിലെത്തിയാലും ടീച്ചറെ വഴിയിൽ കണ്ടാൽ ചിരിക്കണം"

പിറകിലെ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരൻ എന്നോട് പിറുപിറുത്തു : "അപ്പൾത്തേക്ക്‌ ടീച്ചറെല്ലാം മരിച്ചിട്ടുണ്ടാവും ല്ലെ?"

ഞാൻ ഉടനെ വായകൊണ്ടു എന്തോ അതിശയ ശബ്ദം ഉണ്ടാക്കി..

ഉടനെ ടീച്ചർ കാര്യം തിരക്കി. സത്യസന്ധനായ ഞാൻ കാര്യം പറഞ്ഞു.

ടീച്ചർക്ക് വിഷമമായി...  ക്ലാസ്സിലെ എല്ലാവർക്കും അതുകണ്ട് വിഷമമായി.

കഴിഞ്ഞ ആഴ്ച്ചയും ടീച്ചറെ കണ്ടപ്പോൾ ഞാൻ ഈ സംഭവം ഓർത്തു.

Friday, August 19, 2016

ചായ

സ്ഥലം: ബസ്സ്‌ സ്റ്റോപ്പ്

(വെറും വയറോടെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്)

അപരിചിതൻ: "ചായ കുടിക്കാൻ എന്തെങ്കിലും തരൊ?"

ഞാൻ: "ഞാനും ചായ കുടിച്ചിട്ടില്ല"

അപരിചിതൻ: "രണ്ടാക്ക് ചായ കുടിക്കാൻ പൈസ ഉണ്ടാവോ?"

Friday, August 12, 2016

ജനറൽ ക്ലാസ്സ് യാത്ര

പൊതുവെ long weekendൽ ട്രെയിനിൽ ടിക്കറ്റ് കിട്ടാൻ നന്നേ ബുദ്ധിമുട്ടാണ്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസർവേഷൻ കൂപ്പയിൽ കയറിയാൽ ടിക്കറ്റ് ഉള്ളവൻ ടിക്കറ്റ് ഇല്ലാത്തവനെ രൂക്ഷമായി നോക്കും. ഞാനും ഇങ്ങനെ നോക്കിയിട്ടുണ്ട് "ടിക്കറ്റ് എടുക്കാതെ വന്നോളും...ഇത് റിസർവ് ചെയ്ത കൂപ്പയാണ് ഹേ.. "
എന്ന മട്ടിൽ.

എന്നാൽ  ഇന്നെനിക്ക് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പോലും കിട്ടിയില്ല എന്നതാണ് സത്യം. ഓപ്പൺ ടിക്കറ്റ് എടുത്താണ് (ഓപ്പൺ ടിക്കറ്റ് എടുത്തു എക്സ്സ്‌പ്രെസ്സിൽ കയറിയാൽ സ്‌ക്വാഡ് പിടിച്ചു ഫൈൻ ചെയ്യും) യാത്ര. വണ്ടിയുടെ മുന്നിലും പിന്നിലുമായി ഓരോ കൂപ്പ കാണും SLR(Seating cum Luggage Rake) എന്നെഴുതിയിട്ടുണ്ടാകും. അതിൽ കയറിയാൽ പൊതുവെ പരിശോധകരുടെ ശല്യം കുറയും.

ടിക്കറ്റ് റിസർവ് ചെയ്യാത്തവർ ഇവിടെ പരസ്‌പര ബഹുമാനത്തോടെ യാത്ര ചെയ്യും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാരണം ഇവിടെ ആരും വലിയവനല്ല. ടിക്കറ്റ് കയ്യിലുണ്ട് എന്ന ഗമയൊട്ടുമില്ല; എല്ലാവരും കള്ളന്മാരാണ്. സാഹചര്യം കൊണ്ട് കള്ളൻമ്മാരായവർ. ടിക്കറ്റ് പരിശോധകൻ വരാനും സാധ്യത കുറവാണ്, അയാൾ ഫൈൻ അടിച്ചു മടുക്കും.

അങ്ങോട്ടും ഇങ്ങോട്ടും കുശലം പറഞ്ഞുള്ള ഒറ്റക്കാലിൽ നിന്നുള്ള യാത്ര. അൽപ്പ നേരം ചുമര് ചാരി നിന്നവർ അടുത്തുള്ളവനോട് "ചേട്ടാ കുറച്ചു ചാരുന്നോ..." എന്നൊക്കെ ചോദിക്കും.

മറ്റ് കൂപ്പകളിൽ ടിക്കറ്റ് പരിശോധകൻ ടിക്കറ്റ് ചോദിച്ചാൽ ഇളിഭ്യനായി ഫൈൻ അടക്കുന്നവർ പോലും SLR ൽ ധൈര്യത്തോടെയാണ് ഇരിക്കാറ്, കാരണം ഇവർ ആരുടെ മുൻപിൽ നാണം കെടാനാണ്.. കൂപ്പ നിറച്ചും shame less fellows ആണ്.

ജീവിതത്തിലും ഇത് പോലെ SLR കൂപ്പയിലെ യാത്രയാണ് നല്ലത്. സകല ജാടകളും കളഞ്ഞുള്ള യാത്ര. ആര് എന്ത് കരുതും എന്ന് ചിന്തിക്കാതെയുള്ള ഒരു ജനറൽ ക്ലാസ്സ് യാത്ര. :)

Sunday, August 7, 2016

ഭൂതം ഭാവി

ഒരു സുഹൃത്തിന്റെ കൂടെ അവൻ നിർബന്ധിച്ചിട്ടു  ലക്ഷണം നോക്കി ഭാവി പറയുന്ന വിദ്വാന്റെ അടുത്ത് പോയി. അവന്റ ഭാവി കോഞ്ഞാട്ടയാണ് എന്ന് പറഞ്ഞതിന് ശേഷം അയാൾ എന്റെ നേരെ തിരിഞ്ഞു...

"നമ്മൾ എവിടെയോ വച്ച് മുൻപ് കണ്ടിട്ടുണ്ടല്ലോ...എന്താ പ്രശ്നം?"

ഞാൻ: "ഞാൻ ഇവന്റെ കൂടെ വന്നതാണ്, എനിക്ക് ലക്ഷണം നോക്കി ഭാവി അറിയാൻ താൽപ്പര്യമില്ല"

വിദ്വാൻ: "ഉള്ളിൽ പ്രശ്നങ്ങൾ ഉണ്ടല്ലോ"

ഞാൻ: "പ്രശ്നങ്ങൾ ഇല്ലാത്തവരുണ്ടോ? നിങ്ങൾക്ക് പ്രശ്നം ഒന്നുമില്ലേ?"

വിദ്വാൻ: "പരീക്ഷണം വേണ്ട, നീ എന്റെ അടുത്തു വീണ്ടും വരും"

ഞാൻ: "വരുന്നതിനു ഒരു കുഴപ്പവുമില്ല, പക്ഷെ എന്റെ ഭാവി എന്റെ ചിന്തകളെ ആശ്രയിച്ചാണ്"

വിദ്വാൻ: "നമ്മൾ എന്നാലും എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ..."

ഞാൻ: "നിങ്ങൾ ഫേസ്ബുക്കിലുണ്ടോ?"

Wednesday, August 3, 2016

വടമാല!

ശിഷ്യൻ: സ്വാമി, ഹനുമാന് വട മാലയാണല്ലോ പ്രിയം.

സ്വാമി: ആണോ?

ശിഷ്യൻ: ഇത്‌ കുറച് ഉഴുന്നുവടയാണ് കഴിച്ചാലും.
സ്വാമി, എന്താ ഈ വടയുടെ പിറകിലെ ഐതീഹ്യം?

സ്വാമി: വാനര രൂപിയായ ഹനുമാന് പ്രിയം വടവൃക്ഷത്തിന്റെ തിരുളാണ് (പേരാലിന്റെ തിരുൾ). വടവൃക്ഷത്തിന്റെ തിരുൾ കൊണ്ടുള്ള മാലയാണ് വടമാല.

സെന്റർഫ്രഷ് ചോദിച്ച കുഞ്ഞിന് സാനിഫ്രഷ് കിട്ടിയ അവസ്ഥ. ☺

Saturday, March 5, 2016

നെക്സസ് കട്ട നീചൻ

ബസ്സ് യാത്രക്കിടെ നെക്സസ് 6 ഫോൺ പോക്കറ്റടിച്ച് രണ്ടാഴ്ച്ചയേ ആയുള്ളു. ശേഷം അതേ ബസ്സിൽ പലതവണ കയറി കള്ളനെ പല തവണ പിടിക്കാൻ ശ്രമം നടത്തി. ഒക്കെ പരാജയം.
എന്നാലും കള്ളന്റെ രൂപവും, ഭാവവും സദാസമയം മനസ്സിൽ സേവ് ചെയ്തും, യാത്രക്കാരുടെ മുഖവുമായി ഒത്ത് നോക്കിയുമായിരുന്നു പിന്നീട് ഒരുമാസത്തെ യാത്ര.
അങ്ങനെ എറണാകുളത്ത് നിന്ന് തലശ്ശേരിക്ക് പോകാൻ ജനശതാബ്ദിയിൽ കയറി. ട്രയിനിൽ ബാഗ് മുകളിൽ, എന്റെ തലയുടെ അൽപം മുന്നിലായിട്ടാണ് വച്ചത്. ഒരു കണ്ണ് എപ്പോഴും ബാഗിലാണ്. ഏതെങ്കിലും കള്ളൻ എന്റെ സമയദോഷത്തിന് ബാഗ് അടിച്ച്മാറ്റിയാൽ കാണാല്ലോ, അവനെ കയ്യോടെ പിടികൂടി പെരുമാറണം. അത്രയ്ക്ക് ദേഷ്യമുണ്ട് നെക്സസ് കട്ട ആ നീചനോട്.

കോഴിക്കോട് വിട്ടാൽ പിന്നെ വടകര, തലശ്ശേരി. നല്ല ഉറക്കുണ്ട്, എന്നാലും സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴുള്ള വലിവിൽ നമ്മളുണരും; ഉണർന്നാലും വടകര ബോർഡ്‌ കണ്ടാൽ തലശ്ശേരി അല്ലെന്ന് ഉറപ്പുവരുത്തി വീണ്ടും കണ്ണടച്ച് ഉറക്കാസ്വദിക്കും. വടകരയെത്തി, വണ്ടി നിർത്തി ആളുകളിറങ്ങുന്ന ശബ്ദം കേൾക്കാം. വണ്ടി ചെറുതായി നീങ്ങിത്തുടങ്ങി; ഉടനെ എന്റെ കാൽമുട്ടിൽ ആരുടെയോ കാൽവന്ന് ഉരസി. മുകളിലെ ബാഗ് കൈക്കലാക്കി ഓടാനുള്ള സൂത്രമാണ്. വണ്ടി നീങ്ങിയ തക്കം നോക്കി മേഷണം പതിവ് രീതിയാണ്. കണ്ണടച്ചിട്ടാണെങ്കിലും പറക്കുന്ന കൊതുകിനെ കൈ കൊണ്ട് എങ്ങനെ പിടിക്കുമോ അതുപോലെ മനക്കണ്ണ് കൊണ്ട് ഞാനവന്റെ കൈത്തണ്ടയിൽ ഒറ്റ പിടുത്തം.
''കൈവിട് കൈവിട്... ഈ സ്റ്റേഷനിൽ ഇറങ്ങണം" അയാൾ ഉറക്കെ പറഞ്ഞു. ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ പിടിവിടുവിക്കാൻ കഴിയാതെ കെണിയിലായ എലിയെപ്പോലെ ഒരു മധ്യവയസ്ക്കൻ.

അയാളുടെ മുഖത്ത് 'ഞാൻ കള്ളനല്ല' എന്ന ഭാവവും, നാണം കലർന്ന ചിരിയും. യാത്രക്കാർ എന്നെ നോക്കുന്നു. ഇളിഭ്യനായ ഞാൻ അവരെ നോക്കി അയാളുടെ കൈവിടുവിച്ച് കൊണ്ട് പറഞ്ഞു "കഴിഞ്ഞയാഴ്ച്ച കീശയിൽ നിന്ന് മൊബൈൽ പോയതാ... അതിന്റെ ഓർമ്മയിൽ പെട്ടന്ന് പ്രതികരിച്ചതാണ്"
ട്രെയിൻ വേഗം കൂട്ടി മുന്നോട്ട് നീങ്ങി...

പാവം യാത്രക്കാരൻ, കൂട് തുറന്ന് കിട്ടിയ തത്തയെ പോലെ പാറിപ്പോയി.