Saturday, September 3, 2016

അപകടം

സുഹൃത്ത് അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞു ഹോസ്പിറ്റലിൽ അവനെത്തുന്നതിനു മുൻപ് ഞാൻ ഓടിയെത്തി. അവനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവൻ മാനസികമായി തളർന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കയറ്റി ഉടനെ അവനെ അവർ OP യിലേക്ക് കൊണ്ടുപോകാനുള്ള തിടുക്കത്തിലാണെന്നു  മനസ്സിലായി.

അവൻ അവന്റെ മൊബൈലും, കഴുത്തിൽ കുഞ്ഞുനാളിൽ ആരോ കെട്ടിക്കൊടുത്ത വലുപ്പമുള്ള ഒരു നെക്ലസ് പോലുള്ള സ്വർണ്ണമാലയും എന്റെ നേരെ നീട്ടി.

"ഇത് എന്റെ വീട്ടുകാരെ ഏൽപ്പിക്കണം, ഇനി എനിക്ക് നടക്കാൻ പറ്റുമോ.." എന്നൊക്കെ ദയനീയമായി പിറുപിറുക്കുന്നുണ്ട്

അവന്റെ അവസ്ഥ കണ്ടിട്ട് എനിക്കും അവൻ നടക്കുന്ന കാര്യം സംശയമായിരുന്നു. അത്ര മാരക ഇടിയാണ് കാലിൽ.

സിസ്റ്റർ അവന്റെ അടുത്ത് വന്ന്‌ കാലമുട്ടിന്റെ ഭാഗത്ത്‌ നുള്ളി നോക്കി, എന്നിട്ട് പറഞ്ഞു "സർ, ഇത് റിമൂവ് ചെയ്യേണ്ടിവരും"

അവർ പറഞ്ഞു തീരുന്നതിനു മുന്നേ ചങ്ങാതി കരയാൻ തുടങ്ങി..
"സിസ്റ്റർ, എന്റെ വീട്ടുകാർ വരട്ടെ... എന്നിട്ട് മതി... പ്ളീസ്... ഡോക്ടർ ശരിക്ക് നോക്കിയോ? എനിക്ക് ജീവിക്കാൻ കാല്‌ വേണം സിസ്റ്റർ..."

സിസ്റ്റർ: "സർ, ഈ പാന്റ് റിമൂവ് ചെയ്യണം എന്നാ ഞാൻ പറഞ്ഞെ..."

"ങേ..."

0 comments:

Post a Comment