Sunday, December 26, 2010

ഉള്ളിക്കൊരു വളം

ഉള്ളിക്കൊരു വളം

ഒന്നും ചെയ്യാനില്ലാത്തവനോട് "പോയി ഉള്ളിക്ക് വളമിടാന്‍ നോക്ക്" എന്ന് പറയുമ്പോള്‍ ഇനി സൂക്ഷിക്കണം. ഒരു കിലോ ഉള്ളിക്ക് 80 രൂപയാണ് ഇന്ന് കമ്പോളത്തില്‍.
"ഉള്ളിക്ക് വളമിടെടാ" എന്ന് പറയുന്നതും "അദ്വാനിക്കെടാ" എന്ന് പറയുന്നതും ഒരുപോലെയാണ്. സാധാരണ സവാള അരിയുമ്പോഴാണ് ആളുകള്‍ക്ക് കണ്ണില്‍ നിന്ന് വെള്ളം വരാറ്, എന്നാല്‍ ഇന്ന് അതിന്‍റെ വില അറിയുമ്പോഴാണ് കണ്ണ് ഈറനണിയുന്നത്‌. ഉള്ളി ഒരു അവശ്യ സാധനമായതിനാല്‍ അതിന്‍റെ വില കുറയ്ക്കുകയെന്നത്‌ ഒരു അടിയന്തിര ആവശ്യമാണ്‌.
അതായത്, ഉത്പാദനം കൂട്ടുക. ഉത്പാദനം കൂട്ടുകയെന്നാല്‍ അതിനു വളരാന്‍ തക്കതായ സാഹചര്യം ഒരുക്കുക, അതില്‍ വളവും പെടും. ചുരുക്കി പറഞ്ഞാല്‍ നാം ഓരോരുത്തരും ഇതില്‍ പങ്കാളികളാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഉള്ളിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ പാകിസ്ഥാനില്‍ നിന്നും ഉള്ളി ഇറക്കും എന്നാണു കേന്ദ്ര സര്‍കാര്‍ പറഞ്ഞത്. അപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒരു ചിന്തയാണ് എന്നെ ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും ഇതില്‍ പങ്കു ചേര്‍ന്നാല്‍ നമുക്ക് കണ്ട പാക്കിസ്ഥാനികള്‍ വളമിട്ട ഉള്ളി ഉപയോഗിക്കാതിരിക്കാം.

വൈറ്റ് റെവല്യുഷന്‍ പോലെ ഒരു വിപ്ലവം സൃഷ്ട്ടിക്കാന്‍ നാം ഒരുരുതരും പ്രതിജ്ഞാ ബദ്ധരാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ടു ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു. പറമ്പില്‍ കുറച്ചു ഉള്ളി നട്ടിട്ടുണ്ട്..

Saturday, September 18, 2010

വടി കൊടുത്തു അടിവാങ്ങുക!

വടി കൊടുത്തു അടിവാങ്ങുക!

പാക്കിസ്ഥാന് കേരളത്തിന്റെ വക അഞ്ചു കോടി !!!


പ്രകൃതി ദുരന്തം അനുഭവിക്കുന്നവനെ സഹായിക്കണം
, നല്ലത് തന്നെ, അത് ശത്രു ആയാലും ശരി മിത്രമായാലും ശരി. പക്ഷെ ഇത് എല്ലായ്പ്പോഴും ഒരു പോലെ നടപ്പാക്കണം.
ഓര്‍മയില്‍
വന്ന ഒരു കാര്യം ഇവിടെ പറയാം, ഗുജറാത്തില്‍ ഭൂകമ്പം നാശം വിതച്ചപ്പോള്‍, നമ്മുടെ 'ദരിദ്ര' കേരള സര്‍ക്കാര്‍ കോടികള്‍ പിരിച്ചിരുന്നു(ഓര്‍മയില്ലെങ്കില്‍ അന്നത്തെ പത്രതാളുകള്‍ ഒന്ന് മറിച്ചു നോക്കണം). കോടികള്‍ കേരളം ഗുജറാത്തിനു കൊടുത്തില്ല, അതിനു അന്നത്തെ ഇടതുസര്‍ക്കാര്‍ പറഞ്ഞ ന്യായം, "കൊലയാളി ആയ മുഖ്യമന്ത്രി ആണ് ഗുജറാത്തില്‍, അതിനാല്‍ പണം തല്‍ക്കാലംനല്‍കുന്നില്ല" എന്നാണു. ഇവിടെ ഇന്ന് പാകിസ്ഥാന് അഞ്ചു കോടി നല്‍കുമ്പോള്‍ നാം ഒന്ന് ചിന്തിക്കണം, പാകിസ്ഥാനേക്കാള്‍ മോശക്കരാണോ ഗുജറാത്തികള്‍?


ഏതായാലും കേരളം ഇന്ന് നല്‍കിയ അഞ്ചു കോടി ഇവിടേയ്ക്ക് തന്നെ തിരിച്ചു വരും, പണമായിട്ടല്ല, വെടിമരുന്നിന്റെരൂപത്തില്‍.
മദ്യ ദുരന്തത്തില്‍ മരിച്ചവന് കേരള സര്‍ക്കാര്‍ നല്‍കിയത്
അഞ്ചു ലക്ഷം, നേരെ മറിച്ചു കാശ്മീരില്‍ ഭീകരവാദികളാല്‍കൊലചെയ്യപ്പെട്ട സൈനികന് നല്‍കിയത് മൂന്ന് ലക്ഷം. ഇവിടെ നാം സ്വാഭാവികമായും ചിന്തിച്ചു പോകില്ലേ, രാഷ്ട്രത്തെ സേവിക്കുന്നതിലും നല്ലത് മദ്യത്തെ സേവിക്കലാണെന്ന് ?

വാല്‍ക്കഷണം:
വളരെ നന്നായി, ഒരു കണക്കിന് അഞ്ചു കോടി എത്രയും പെട്ടന്ന് കേരളത്തില്‍ വിധ്വംസക പ്രവര്‍ത്തനത്തിനായിപാക്കിസ്ഥാന്‍ വിനിയോഗിക്കും.
അങ്ങനെ വരുമ്പോള്‍, അഞ്ചു കോടി പണമായി പാകിസ്ഥാനില്‍ പോകുന്നു, വെടിമരുന്നായി തിരിച്ചു കേരളത്തില്‍വന്നു ഭാരതത്തിന്റെ മാറ് പിളര്‍ക്കും .
"വടി കൊടുത്തു അടിവാങ്ങുക" എന്നാണു ഇതിനു എന്റെ നാട്ടില്‍ പറയാറ്.

Monday, June 14, 2010

' ' 'കല്ല്‌ മഴ' ' '

' ' 'കല്ല്‌ മഴ' ' '
"എവിടെയാണ് ഇഷ്ട്ടംപോലെ ചോറ് കിട്ടുക?" മദ്രാസില്‍ എന്‍റെ അടുത്ത മുറിയില്‍ ഉണ്ടായിരുന്ന
ഹരികൃഷ്ണനോട് ഞാന്‍ ചോദിച്ചു...

ഞായറാഴ്ചയല്ലെ...കുറച്ചു നല്ല ഹോട്ടലില്‍ പോയി ഊണ് കഴിക്കണം എന്നായി ഹരികൃഷ്ണന്‍.
നമ്മുടെ റൂമിന്‍റെ അടുത്ത് 'കേരള ഹട്ട് ' എന്ന ഒരു ഹോട്ടല്‍ ഉണ്ട്... "Unlimited Meal" എന്ന ബോര്‍ഡും തൂക്കി ആളുകളെ ആകര്‍ഷിച്ചിരുന്ന ആ ഹോട്ടലില്‍ ഹരികൃഷ്ണനും സുഹൃത്തുക്കള്‍ക്കും പല തിക്താനുഭവങ്ങളും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. മൂന്നും, നാലും പ്രാവശ്യം ചോറ് വാങ്ങിയതിനു അവര്‍ വാക്കാല്‍ അല്ലെങ്കിലും പ്രവൃത്തിയിലൂടെ ആട്ടി ഇറക്കിയിട്ടുണ്ട്. സഹികെട്ട് ഹോട്ടല്‍ ഉടമ ഫാന്‍ ഓഫ്‌ ആക്കുക വരെ ചെയ്തിട്ടുണ്ട്. ഇതിനു തക്കതായ പ്രതികാരം വീട്ടണം എന്നായി ഹരികൃഷ്ണന്‍. "നമുക്ക് അങ്ങോട്ട്‌ പോകാം"! ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

"പക്ഷെ പ്രാതല്‍ വൈകി കഴിച്ചത് കാരണം എനിക്ക് അത്ര വിശപ്പില്ല..." ഞാന്‍ പറഞ്ഞു.

"നന്നായി വിശപ്പ്‌ കൂട്ടാന്‍ ശ്വാസം പരമാവധി ഉള്ളിലേക്ക് എടുത്തു പിടിച്ചിട്ടു പരമാവധി പുറത്തേക്കു വിടുക, അത്രെ ഉള്ളു..." അവന്‍ ഉപദേശിച്ചു.

ഞാന്‍ അത് അനുസരിച്ചു...പറഞ്ഞതുപോലെ നല്ല വിശപ്പ്‌... അടുത്ത ബസ്സിനു ഞങ്ങള്‍ കേരള ഹട്ടില്‍ ഇറങ്ങി.

അവിടെ "Unlimited Meal" ബോര്‍ഡിന്‍റെ സ്ഥാനത് "closed" എന്ന് എഴുതിയിരിക്കുന്നു...

"കഷ്ട്ടകാലം ഉള്ളവന്‍ മൊട്ടയടിച്ചപ്പോള്‍ കല്ല്‌ മഴ പെയ്തതുപോലെ" കഷ്ട്ടപെട്ടു ഇല്ലാത്ത വിശപ്പ്‌ ഉണ്ടാക്കി കഴിക്കാന്‍ ഭക്ഷണം പോയത് പട്ടിണിയില്‍ അവസാനിച്ചു.

അടുത്തെങ്ങും ഹോട്ടല്‍ ഇല്ല... "ഈ വിശപ്പ്‌ കുറയ്ക്കാനുള്ള യോഗ അറിയാമോ..?" ഞാന്‍ അവനോടു ചോദിച്ചു..."അറിയില്ല " അവന്‍ മൊഴിഞ്ഞു !
ഞങ്ങള്‍ വിശപ്പും, പകയുമായി നടക്കുമ്പോള്‍ അവന്‍ പറഞ്ഞു... "ഡാ എവിടെയോ കച്ചേരി നടക്കുന്നുണ്ട്, ഒരു വയലിന്‍ നാദം നീ കേള്‍ക്കുന്നില്ലേ?"

ഞാന്‍ സംസാരിക്കാന്‍ താല്‍പ്പര്യമില്ലാതെ പറഞ്ഞു "എന്‍റെ വയറ്റില്‍ നിന്നായിരിക്കും"...

Saturday, May 8, 2010

സയന്‍സ്

സയന്‍സ്

അയല്‍ വീട്ടിലെ അപ്പുക്കുട്ടന്‍റെ അമ്മ ആകെ കണ്‍ഫ്യുഷനില്‍ ആണ്. നനക്കല്ലില്‍ വസ്ത്രങ്ങള്‍ ആഞ്ഞടിച്ചുകൊണ്ട്‌ അവര്‍ അയലത്തെ ജാനുവിനോട് പറഞ്ഞു: "അപ്പുകുട്ടന് പ്ലസ് ടുവിനു ഏതു വിഷയം എടുക്കണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല , അവന്‍റെ മുകളിലത്തെ ക്ലാസ്സില്‍ പഠിക്കുന്ന കൊമേഴ്സ് എടുത്തവരൊക്കെ പറയുന്നു അത് വളരെ കഷ്ട്ടമാണെന്ന്".

ഇത് കേട്ട് വന്ന ഞാന്‍ വിഷയത്തില്‍ ഇടപെട്ടു: " 'ഇക്കരെ നിക്കുമ്പോ അക്കരെ പച്ച; അക്കരെ നിക്കുമ്പോ ഇക്കരെ പച്ച' , കൊമേഴ്സ് എടുത്തവന്‍ പറയും, സയന്‍സ് ആണ് നല്ലതെന്ന്, സയന്‍സ് എടുത്തവന്‍ മറിച്ചും പറയും. ഇതൊന്നും കേട്ട് നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കരുത്".

എന്നിട്ട് ഞാന്‍ ഉപദേശിച്ചു : "എന്‍റെ അഭിപ്രായത്തില്‍, കൊമേഴ്സ് ആണ് നല്ലത്".
അപ്പുകുട്ടന്‍റെ അമ്മ തീരുമാനം ഉറപ്പിച്ചപോലെ എന്നോട് ചോദിച്ചു : "നീ ഏതാ എടുത്തിരുന്നത്?" . ഞാന്‍ അതിവേഗം-ബഹുദൂരം നടന്നുകൊണ്ട് പറഞ്ഞു "സയന്‍സ്"!!

Thursday, January 28, 2010

"പൂച്ച മര്‍മ്മം"

"പൂച്ച മര്‍മ്മം"




ക്രോധം വരുമ്പോള്‍ അത് ആരുടെ നേരെ 'എര്‍ത്ത്' ആക്കണം എന്ന് നോക്കി നടക്കുന്നവര്‍ക്ക് പൊതുവേ ഇരയായി കിട്ടാറുള്ളത് അച്ഛന്‍, അമ്മ, ഭര്‍ത്താവ് , ഭാര്യ, മക്കള്‍ ഇങ്ങനേ ആരെങ്കിലുമാണ്. എന്നാല്‍ ഒരു പൂച്ച ഇതിനു ഇരയായാലോ?
കഥ പറഞ്ഞു തന്നത് യു കെ ജി യില്‍
എന്‍റെ അടുത്ത് ഇരിക്കാറുള്ള ഒരു കുട്ടിയാണ്. കഥ ഇങ്ങനെ....

വീട്ടില്‍ എന്നും ഒരു പൂച്ച കയറി പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. അതിന്‍റെ കളി അവസാനിപ്പിക്കാന്‍ അവന്‍റെ അച്ഛന്‍ നിശ്ചയിച്ചു. പൂച്ച വരുന്നതും നോക്കി അവന്‍റെ അച്ഛന്‍ ഇരിപ്പായി. പൂച്ച പമ്മി പമ്മി അടുക്കളയില്‍ കയറിയ നേരത്ത് അച്ഛനും അടുക്കളയില്‍ ചാടി കയറി. പൂച്ച വന്ന വഴി അച്ഛന്‍റെ കാലുകള്‍ക്കിടയിലൂടെ ഓടി , അച്ഛന്‍ കാലു വിടര്‍ത്തി മുകളിലേക്ക് ചാടി, പിന്നെ വാതില്‍തുറന്നു പിറകെയോടി.... ഓട്ടം പറമ്പിലൂടെയായി ...രണ്ടു പേരും വിട്ടുകൊടുത്തില്ല. അച്ഛന്‍ അവിടെ കണ്ട ഒരുകല്ലെടുത്ത്‌ ഒരു ഏറു കൊടുത്തു! (പൊതുവേ മാങ്ങക്ക് എറിഞ്ഞാല്‍ തേങ്ങക്ക് കൊള്ളുന്ന ഏറു പക്ഷെ പൂച്ചയുടെ മര്‍മ്മ സ്ഥാനം കലക്കി!!)
പാവം പൂച്ച, അത് ഏറു കൊണ്ടതിനു ശേഷവും വാല്‍ കാലുകള്‍ക്കിടയില്‍ ഒതുക്കി മനോവീര്യത്തോടെ ഓടി... ഏറു കൊണ്ടിട്ടും പൂച്ച ഓടുന്നത് കണ്ടപ്പോള്‍ അച്ഛന്‍ പിന്‍മാറി, വേഗത കുറച്ചു. പത്തടി പിന്നിട്ടപ്പോള്‍ പൂച്ച മലര്‍ന്നടിച്ചു വീണു...

പൂച്ചയുടെ
മസ്തിഷ്ക്കത്തില്‍ ഏറിന്‍റെ ആഘാതം എത്താന്‍ അല്‍പ്പം താമസിച്ചതായിരിക്കാം, ആധുനിക വൈദ്യ ശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു...! ഇനി പൂച്ചയെകൊന്നതുകൊണ്ട് അച്ഛന്‍റെ കൈ വിറക്കുമോ എന്നാണു അവന്‍റെ സംശയം.

Thursday, January 21, 2010

ഐഡിയ !!!

ഐഡിയ !!!


"യൂസ്
മൊബൈല്‍, സേവ് പേപ്പര്‍" എന്ന് പറഞ്ഞു തുടങ്ങിയ പരസ്യം കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ആണ്‌ ഇവിടെ എഴുതുന്നത്.

മരങ്ങള്‍ സംരക്ഷിക്കേണ്ടത് ആവശ്യം തന്നെ , പക്ഷെ അതിനു ആദ്യം വേണ്ടത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുമ്പോള്‍ മരം മുറിക്കാതെ നോക്കുക എന്നതാണ്. അല്ലാതെ, നാട്ടില്‍ ഉള്ള മരങ്ങള്‍ ഒക്കെ മുറിച്ചു മൊബൈല്‍ ടവര്‍ ഉയര്‍ത്തി, പിന്നെ "സേവ് ട്രീ" എന്നും പറഞ്ഞു നടന്നിട്ട് കാര്യം ഒന്നുമില്ല .

ഇനി പേപ്പറിന് പകരം മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ പരിശോധിക്കുക:

പേപ്പര്‍
ഇല്ലാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും? കണ്ണെട്ടന്‍റെയും , ബാലേട്ടന്‍റെയും പീടികയില്‍(കട) പോയി അരക്കിലോ ഉള്ളിക്ക് പറഞ്ഞാല്‍ അയാള്‍ എങ്ങനെ അത് പൊതിഞ്ഞു തരും?
മൊബൈല്‍ 'cover'age കൊണ്ടോ?

ഇനി, നഖം മുറിക്കുമ്പോള്‍ അത് നിലത്തു വീഴാതിരിക്കാന്‍ "ഐഡിയ" വല്ലതും ഉണ്ടോ? വെറുതെ "കണമുണ" പറഞ്ഞു പരസ്യം ഉണ്ടാക്കിയാല്‍ നാട്ടുകാര്‍ വലയും.

നാട്ടുകാരുടെ കാര്യം പോട്ടെ, നമുക്ക് ആഗോള തലത്തില്‍ ചിന്തിക്കാം. ആഗോളതലത്തില്‍ "സമ്മര്‍ദങ്ങള്‍" വന്നാല്‍ ഇംഗ്ലീഷുകാര്‍ നന്നേ പാടുപെടും. അവര്‍ ഐഡിയ പ്രയോഗിച്ചു ടോയിലറ്റ് പേപ്പര്‍ സേവ് ചെയ്യാന്‍ തുടങ്ങിയാല്‍ കാര്യം ബുദ്ധിമുട്ടാകും (ഞങ്ങള്‍ക്ക്).

ഓരോരോ പരസ്യവും കൊണ്ട് വന്നോളും, മനുഷ്യനെ മെനക്കെടുത്താന്‍!
"Use land phone, avoid mobile towers thereby save tree"- ഇതാണ് പിന്നെയും നല്ലത്.

Saturday, January 2, 2010

വളര്‍ത്തു ദോഷം !

വളര്‍ത്തു ദോഷം !

4 ലാം ക്ലാസ്സില്‍ നിന്ന് 5 ആം ക്ലാസ്സിലേക്ക് മാറിയപ്പോള്‍ പുതിയ സ്കൂള്‍ അന്തരീക്ഷവുമായിപൊരുത്തപ്പെടുമ്പോള്‍ സംഭവിച്ച അതി ദാരുണമായ ഒരു സംഭവം ആണ് ഞാന്‍ വിവരിക്കാന്‍ പോകുന്നത്...

ടാഗോര്‍ വിദ്യാ പീത്തിലെ അന്തരീക്ഷത്തില്‍ നിന്നും സെന്‍റ് ജോസഫ്സ് ബോയ്സ് ഹൈ സ്കൂളില്‍ വന്നപ്പോള്‍ അപരിചിതരായ സഹപാഠികളെ പരിചയപെട്ട് വരുന്നതെ ഉണ്ടായിരുന്നുള്ളു. എന്‍റെ ഏട്ടന്‍റെ ചിലസുഹൃത്തുക്കളുടെ അനുജന്‍മാരും എന്‍റെ ക്ലാസ്സില്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞു. അങ്ങനെ ചിലരെ പരിചയപ്പെട്ടു.
അങ്ങനെ പരിചയപെട്ടു വരുമ്പോള്‍ ഒരു ദിവസം മേല്‍പ്പറഞ്ഞ അനുജന്മാരില്‍ ഒരു "അനുജനെ" പരിചയപ്പെടാന്‍ ഞാന്‍ പോയി. ഇന്റര്‍വെല്‍ ടൈമില്‍ ആണ് ഞാന്‍ പോയത്...എന്‍റെ ക്ലാസ്സില്‍ തന്നെയാണ് പറയുന്ന അനുജന്‍". ക്ലാസ്സിന്‍റെ ഒരു വശത്ത് നില്‍ക്കുകയായിരുന്നു അവന്‍ "കല പില" വര്‍ത്തമാനം പറഞ്ഞു കൊണ്ട്. ഞാന്‍ കയറിച്ചെന്നുചോദിച്ചു : "........യുടെ അനിയന്‍ അല്ലേ ? ഞാന്‍ മനോജിന്‍റെ അനിയനാണ്...എന്‍റെ ഏട്ടനും നിന്‍റെ ഏട്ടനും ക്ലാസ്സ്‌മേറ്റ്സ് ആണ്".
മുഖ ത്തടിച്ചതുപോലെ അവന്‍ പറഞ്ഞു : "അതിനു ഞാന്‍ എന്ത് വേണം?".

വളര്‍ത്തു ദോഷം ആണോ എന്തോ അറിയില്ല .....അച്ഛനും അമ്മയും ഡോക്ടര്‍മാര്‍ ആണ്. "വളര്‍ത്തു ദോഷം തന്നെ..." എന്‍റെ മനസ്സ് പറഞ്ഞു. അതോടെ ഇളിഭ്യനായ ഞാന്‍ സ്ഥലംകാലിയാക്കി... കക്ഷി ഇപ്പോള്‍ എന്‍റെ ഓര്‍ക്കുട്ടിലും ഫൈസ്ബുക്കിലും ഒക്കെ ഉണ്ട് , കാലം അവന്‍റെ കണ്ണ് തുറപ്പിച്ചു കാണണം.

ഇപ്പോഴും അവന്റെ സ്ക്രാപ്പ് കണ്ടാല്‍ എനിക്ക് ഇത് ഓര്മ വരും, കാരണം ചെറുപ്പത്തില്‍ ആളുകള്‍ കളിയാക്കുന്നത് അവരുടെ മനസ്സില്‍നന്നായി പതിയും. കുട്ടികളെ വേദനിപ്പിക്കുന്നവര്‍ ഓര്‍മിക്കുക.